Kerala
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഭരണം കുത്തഴിഞ്ഞ നിലയിലെന്ന് കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ. അഴിമതിക്കേസിൽ ബിജെപി കൗൺസിലർ സുഗതൻ ജയിലിലായതിനെ തുടർന്ന് നഗരസഭയിൽ കൗൺസിൽ യോഗങ്ങൾ പോലും ചേരുന്നില്ലെന്ന് കൗൺസിലർ കൂടിയായ അദ്ദേഹം വിമർശിച്ചു.
നഗരത്തിലെ മരാമത്ത് പ്രവൃത്തികൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ച മട്ടാണ്. ഓരോ മാസവും നിർബന്ധമായും കൗൺസിൽ യോഗം കൂടണമെന്ന ചട്ടം തിരുവനന്തപുരം കോർപ്പറേഷനിൽ ലംഘിക്കപ്പെടുകയാണ്. ജയിലിലുള്ള കൗൺസിലർ സുഗതനെ സംരക്ഷിക്കാൻ വേണ്ടിയാണ് ബിജെപി കൗൺസിൽ യോഗം വിളിക്കാൻ മടിക്കുന്നത്.
എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോകണം എന്നറിയാത്ത പ്രതിസന്ധിയിലാണ് ബിജെപി. 29-ാം തീയതി കൗൺസിൽ യോഗം ചേരുകയാണെങ്കിൽ, കോടതി നിർദേശിച്ച പ്രകാരമുള്ള സത്യപ്രതിജ്ഞ നടത്താൻ ഭരണസമിതി തയാറാകണം. കൗൺസിൽ യോഗം എത്രയും വേഗം വിളിച്ചുചേർക്കണം. നഗരസഭയിലെ അനാസ്ഥയ്ക്കും ഭരണസ്തംഭനത്തിനുമെതിരെ വരും ദിവസങ്ങളിൽ യുഡിഎഫ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി. നടപടി നേരിടുന്ന കൗണ്‍സിലര്‍മാര്‍ പങ്കെടുത്ത കൗണ്‍സില്‍ യോഗങ്ങളിലെ തീരുമാനങ്ങള്‍ക്ക് നിയമസാധുതയുണ്ടാകില്ല. അതീവ ഗൗരവമുള്ള പ്രശ്നമാണിതെന്നും നിലവില്‍ നഗരസഭ ഭരണപ്രതിസന്ധിയിലാണെന്നും ശിവൻകുട്ടി പ്രതികരിച്ചു.
രണ്ട് കൗണ്‍സില്‍ യോഗത്തില്‍ ഹാജരാകാത്ത ബിജെപി കൗണ്‍സിലര്‍ കാപ്പ കേസില്‍ ജയിലിലാണ്. ഡെപ്യൂട്ടി മേയര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗങ്ങളിലെ തീരുമാനങ്ങള്‍ക്ക് നിയമസാധുത ഉണ്ടോ എന്നത് പ്രധാന വിഷയമാണെന്നും ശിവൻകുട്ടി പറഞ്ഞു. നഗരസഭയിലെ പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി. ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്.
ഇത് ചട്ടലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവർ നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.
സിപിഎം കൗൺസിലർ എസ്.പി.ദീപക്കാണ് ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഈ കൗൺസിലർമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
കേരള മുനിസിപ്പാലിറ്റി നിയമം 1994ന്റെ ലംഘനമാണുണ്ടായത്. ഇതനുസരിച്ച് ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ബിജെപി കൗൺസിലർമാർ ഗുരുദേവ നാമത്തിൽ, ഉദിയന്നൂർ ദേവിയുടെ നാമത്തിൽ, കാവിലമ്മയുടെ നാമത്തിൽ, ഭഗവത് നാമത്തിൽ, ശ്രീപത്മനാഭസ്വാമിയുടെ നാമത്തിൽ, ഭാരതാംബയുടെ നാമത്തിൽ, പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ, ഭാരതമാതാവിന്റെ നാമത്തിൽ, തിരുവല്ലം പരശുരാമന്റെ നാമത്തിൽ, ആറ്റുകാൽ അമ്മയുടെ നാമത്തിൽ, ശ്രീ ഇരുംകുളങ്ങര ദുർഗ ഭഗവതിയുടെ നാമത്തിൽ, പത്മനാഭന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തിൽ, ശ്രീകണ്ഠേശ്വരൻ അമ്മയപ്പൻ നാമത്തിൽ, അയ്യപ്പ നാമത്തിൽ, കാര്യവട്ടം ശ്രീധർമശാസ്താവിന്റെ നാമത്തിൽ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: മന്ത്രി - മേയർ തർക്കം പരിഹരിച്ചതോടെ കൂടുതൽ ഇലക്ട്രിക് ബസുകളുമായി തിരുവനന്തപുരം കോർപറേഷൻ. ആദ്യഘട്ടമായി കൗൺസിലർമാർ നിർദേശിച്ച 23 റൂട്ടുകളിലാണ് സർവീസ് തുടങ്ങുന്നത്.
ഈ റൂട്ടുകളിലേക്കുള്ള ബസുകളുടെ ഫ്ലാഗ് ഓഫ് ശനിയാഴ്ച നടത്തുമെന്ന് മേയർ വി.വി.രാജേഷ് അറിയിച്ചു. ആന്റണി രാജു മന്ത്രിയായിരുന്നപ്പോഴാണ് ഇടറോഡുകളിലൂടെ സർക്കുലർ സർവീസുകൾ ആരംഭിച്ചത്. കെ.ബി.ഗണേഷ് കുമാർ എത്തിയതോടെ ഇതെല്ലാം പിൻവലിക്കുകയും നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തിരുന്നു.
എന്നാൽ ചില ബസുകൾ നഗരത്തിൽനിന്ന് മാറ്റി മറ്റു സ്ഥലങ്ങളിലേക്ക് ഓടിച്ചതിനെതിരേ കോർപറേഷൻ രംഗത്തെത്തിയിരുന്നു. മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി മേയർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകളിലാണ് ശനിയാഴ്ച മുതൽ പുതിയ സർവീസുകൾ തുടങ്ങാൻ തീരുമാനമായത്.
രാവിലേയും വൈകുന്നേരങ്ങളിലും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ ഓടിക്കുക. നിലവിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്ത വഴികളാണ് ഈ ബസുകൾ സർവീസ് നടത്തുക.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട കോർപ്പറേഷൻ റവന്യൂ ഓഫീസർ ജി. ഷൈനിയെ സ്ഥലം മാറ്റി. റവന്യൂ ഓഫീസർ പദവിയിൽ നിന്നും കൗൺസിൽ സെക്രട്ടറി തസ്തികയിലേക്കാണ് ഇവരെ മാറ്റിയത്.
ബിജെപി ഭരിക്കുന്ന നഗരസഭ സ്വന്തം പാർട്ടിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചത് ഭരണസമിതിക്കുള്ളിൽ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് മേയർ വി.വി. രാജേഷിന്റെ ഇടപെടലിലൂടെ സ്ഥലം മാറ്റം ഉണ്ടായത്.
ഒരു സർക്കാർ ഉദ്യോഗസ്ഥയെ ജില്ലയ്ക്ക് പുറത്തേക്കോ മറ്റൊരു തദ്ദേശ സ്ഥാപനത്തിലേക്കോ മാറ്റാൻ മേയർക്ക് നേരിട്ട് അധികാരമില്ലെങ്കിലും, കോർപ്പറേഷനുള്ളിലെ ഉദ്യോഗസ്ഥരുടെ ചുമതലകൾ പുനർനിർണ്ണയിക്കാൻ മേയർക്ക് ഭരണപരമായ അധികാരമുണ്ട്.
കേരള മുനിസിപ്പാലിറ്റി നിയമപ്രകാരം, നഗരസഭയുടെ സുഗമമായ പ്രവർത്തനത്തിനായി ഉദ്യോഗസ്ഥരുടെ വകുപ്പുകൾ മാറ്റാനോ അവർക്ക് പുതിയ ചുമതലകൾ നൽകാനോ മേയർക്ക് കോർപ്പറേഷൻ സെക്രട്ടറിയോട് നിർദ്ദേശിക്കാം.
ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിൽ കൗൺസിലിന് അതൃപ്തിയുണ്ടെങ്കിൽ അവരെ നിലവിലെ ചുമതലയിൽ നിന്ന് നീക്കാൻ മേയർക്ക് ഭരണപരമായ വിവേചനാധികാരം ഉപയോഗിക്കാം. ഈ അധികാരം ഉപയോഗിച്ചാണ് ജി. ഷൈനിയെ റവന്യൂ വിഭാഗത്തിൽ നിന്നും മാറ്റിയത്. ജി. ഷൈനിയെ കൂടാതെ മറ്റ് ചില ഉദ്യോഗസ്ഥർക്കും വകുപ്പ് മാറ്റം നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: വിവിധ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപിയുടെ 20 കൗണ്സിലര്മാരില്നിന്നു ഹൈക്കോടതി വിശദീകരണം തേടി.
വിവിധ ദൈവങ്ങളുടെയും പ്രസ്ഥാനത്തിന്റെയും ബലിദാനികളുടെയും മറ്റും പേരുകളില്‍ നടത്തിയ സത്യപ്രതിജ്ഞയുടെ സാധുത കോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വ്യക്തമാക്കി.
നിയമപ്രകാരമല്ലാതെ നടത്തിയ സത്യപ്രതിജ്ഞ അസാധുവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു കോര്‍പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഡ്വ. എസ്.പി. ദീപക് നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
അയ്യപ്പനാമത്തില്‍, ഗുരുദേവ നാമത്തില്‍, കാവിലമ്മയുടെ നാമത്തില്‍ എന്നിങ്ങനെ എടുത്തുപറഞ്ഞാണ് പല കൗണ്‍സിലര്‍മാരും പ്രതിജ്ഞ ചൊല്ലിയതെന്നും ഇതു കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 143-ാം വ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
നിശ്ചിതസമയത്തിനുള്ളില്‍ നിയമപരമായി പ്രതിജ്ഞ ചെയ്യാന്‍ എതിര്‍കക്ഷികളായ അംഗങ്ങളോടു നിര്‍ദേശിക്കണമെന്നും അതുവരെ ഇവരെ കൗണ്‍സിലില്‍നിന്നു വിലക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഇവര്‍ വോട്ട് ചെയ്തതും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.
വിഷയത്തില്‍ വിശദമായി വാദം കേള്‍ക്കുമെന്നു വ്യക്തമാക്കിയ കോടതി, സര്‍ക്കാരിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഉള്‍പ്പെടെ നോട്ടീസ് അയക്കാനും നിര്‍ദേശിച്ചു.
Kerala
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ച് മിന്നുന്ന പ്രകടനം നടത്തിയെങ്കിലും ബിജെപിയിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി. കോർപ്പറേഷൻ വാർഡുകളിൽ പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ശ്രമിച്ച മൂന്നു നേതാക്കൾക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
കവടിയാർ വാർഡിലെ പരാജയത്തിൽ കർഷക മോർച്ച സംസ്ഥാന സമിതി അംഗം വി.പി. ആനന്ദ്, മുടവൻമുൾ വാർഡിലെ പരാജയത്തിൽ നേമം മണ്ഡലം സെക്രട്ടറി രാജ്കുമാർ, കാഞ്ഞിരംപാറ വാർഡിൽ വോട്ടു കുറഞ്ഞതിന്റെ പേരിൽ വട്ടിയൂർക്കാവ് മണ്ഡലം മീഡിയ കൺവീനർ സുനിൽകുമാർ എന്നിവരെ ബിജെപി ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തു.
പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ പരസ്യമായി പ്രവർത്തിച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് സസ്പെൻഷൻ നടപടിയെന്ന് ജില്ലാ പ്രസിഡന്റ് കരമന ജയൻ അറിയിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ 50 വാർഡുകളിലാണ് ബിജെപി ഇത്തവണ വിജയിച്ചത്. എന്നാൽ, കേവല ഭൂരിപക്ഷത്തിന് സ്വതന്ത്ര അംഗത്തിന്റെ പിന്തുണ വേണ്ടിവന്നു.
Kerala
തിരുവനന്തപുരം: കോർപ്പറേഷൻ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ ക്രമക്കേടെന്ന് പരാതി. സംഭവത്തിൽ കോർപ്പറേഷൻ മുൻ കൗൺസിലർ ശ്രീകാര്യം ശ്രീകുമാർ വിജിലൻസിന് പരാതി കൈമാറി.
കുറഞ്ഞ തുകയ്ക്ക് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകി, വൻതുകയ്ക്ക് അതേ കെട്ടിടങ്ങൾ മറിച്ച് നൽകുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഓരോ വർഷവും കെട്ടിട വാടക പുതുക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ലെന്ന് പരാതിയിൽ പറയുന്നു. ഓരോ വര്‍ഷവും കെട്ടിടത്തിന് നല്കുന്ന വാടക വര്‍ധിപ്പിക്കണമെന്ന ചട്ടമുണ്ട്. പട്ടികവര്‍ഗ-പട്ടികജാതി വിഭാഗത്തിന് നിശ്ചിത ശതമാനം വാടക മുറികള്‍ മാറ്റിവയ്ക്കണമെന്ന നിര്‍ദേശവും ഉണ്ട്.
എന്നാല്‍ ഇതൊന്നും കഴിഞ്ഞ ഭരണസമിതി പാലിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്. രേഖകൾ അടക്കമാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി കൈമാറിയത്. എത്രയും വേഗം പരാതിയിൽ നിയമനടപടി വേണമെന്ന് ശ്രീകാര്യം ശ്രീകുമാറിന്റെ ആവശ്യം.
വാടകയ്ക്ക് നൽകിയിട്ടുള്ള മുഴുവൻ കെട്ടിടങ്ങളുടെയും കണക്കെടുക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് മേയർ വി.വി. രാജേഷ് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.
കൗൺസിലർ ആർ. ശ്രീലേഖയും വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തും തമ്മിലുള്ള ഓഫീസ് തർക്കമാണ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക സംബന്ധിച്ച ക്രമക്കേടുകളിലേക്ക് എത്തിയത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്പറേഷന് മേയറായി വി.വി. രാജേഷിനെ തെരഞ്ഞെടുത്തു. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് രാജേഷിനു ലഭിച്ചത്.
എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി ആർ.പി. ശിവജിക്ക് 29 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന്റെ കെ.എസ്. ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്.
എം.ആർ. ഗോപനാണ് വി.വി. രാജേഷിന്റെ പേര് നിർദേശിച്ചത്. വി.ജി. ഗിരികുമാർ പിന്താങ്ങി. കോൺഗ്രസിന്റെ രണ്ട് വോട്ട് അസാധുവായി.
Kerala
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷം വി.വി. രാജേഷിനെ തിരുവനന്തപുരം മേയർ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ കൗൺസിലർമാർ ഉൾപ്പെടെ പങ്കെടുക്കുന്ന നിർണായക യോഗം നടക്കുകയാണ്.
അതേസമയം, മുൻ ഡിജിപി ആർ ശ്രീലേഖ ഡപ്യൂട്ടി മേയറാകില്ലെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിൽ ജയസാധ്യത കൂടുതലുള്ള നിയമസഭാ സീറ്റ് ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തെന്നാണ് സൂചന.
ആര്. ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ഇന്നു രാവിലെ വരെ ചർച്ചകൾ നടന്നിരുന്നത്. എന്നാൽ, എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി.
പുതിയ സാഹചര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി എസ്. സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും ശ്രീലേഖയുടെ വീട്ടിലെത്തി സാഹചര്യം ധരിപ്പിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കാൻ ശ്രീലേഖ തയാറായിട്ടില്ല.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷൻ മേയർ സ്ഥാനാർഥിത്വം സംബന്ധിച്ച് അവസാന നിമിഷവും ഭിന്നത. മുൻ ഡിജിപി ആർ ശ്രീലേഖ മേയർ ആകുമെന്നായിരുന്നു ഇന്നു വാർത്തകൾ പുറത്തുവന്നത്. എന്നാൽ, എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്.
വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി. ഇതോടെ, വി.വി. രാജേഷിനാണ് മുൻതൂക്കം.
പുതിയ സാഹചര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി എസ്. സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും ശ്രീലേഖയുടെ വീട്ടിലെത്തി അടിയന്തര ചർച്ച നടത്തി.
Kerala
തിരുവനന്തപുരം: കോർപ്പറേഷനിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഗണഗീതം പാടി ബിജെപി പ്രവർത്തകർ. കോർപ്പറേഷൻ കൗൺസിൽ ഹാളിലാണ് സത്യപ്രതിജ്ഞ കഴിഞ്ഞയുടനെ ബിജെപി ഗണഗീതം ആലപിച്ചത്.
യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർക്കിടെയിൽ നിന്നുകൊണ്ടാണ് ബിജെപി പ്രവർത്തകർ ഗണഗീതം പാടിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ, മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഗണ ഗീതാലാപനം.
എന്നാൽ സംഭവ സമയം നിശബ്ദരായിരുന്ന കൗൺസിലർമാർ പിന്നീട് ബിജെപിക്കെതിരെ രംഗത്തെത്തി. ബിജെപി വർഗീയ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം കൗൺസിലർമാർ ആരോപിച്ചു.
തികച്ചും പ്രതിഷേധാർഹമായ കാര്യമാണ് കൗൺസിൽ ഹാളിൽ നടന്നതെന്നും ബിജെപിയുടേത് വർഗീയത കൊണ്ടുവരാനുള്ള ശ്രമമാണെന്നും സിപിഎം കൗൺസിലർ എസ്.പി. ദീപക് ആരോപിച്ചു.
റിട്ടേണിംഗ് ഓഫീസറും കളക്ടർമാരും ഇരിക്കയാണ് ബിജെപി പ്രവർത്തകർ പാട്ടും ഡിസ്ക്കോയും നടത്തിയത്. തുടക്കം മുതലേ കോർപ്പറേഷൻ വർഗീയ വൽക്കരിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ഇതിനെതിരെ സിപിഎം ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നതായും എസ്.പി. ദീപക് പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി ഒരു കോര്പറേഷന് ബിജെപി പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണത്തിലേക്കു നീങ്ങുകയാണ്.
ബിജെപിക്കു കേവല ഭൂരിപക്ഷം നേടുമോ എന്നു മാത്രമാണ് അറിയാനുള്ളത്. 84 സീറ്റിലെ ഫലം അറിഞ്ഞപ്പോള്‍ ബിജെപി 44 സീറ്റ് നേടി. എല്‍ഡിഎഫ് 23 സീറ്റിലേക്കു ചുരുങ്ങി. കഴിഞ്ഞ തവണ വെറും 10 സീറ്റിലേക്ക് ചുരുങ്ങിയ യുഡിഎഫ് ഇതിനോടകം 15 സീറ്റ് നേടി.
101 സീറ്റുള്ള കോര്‍പറേഷനില്‍ സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡില്‍ തെരഞ്ഞെടുപ്പു മാറ്റി വച്ചിരിക്കുകയാണ്. 100 സീറ്റിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. കണ്ണമ്മൂല വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച തിരുവനന്തപുരം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് എം. രാധാകൃഷ്ണന് മൂന്നു മുന്നണി സ്ഥാനാര്‍ഥികളെയും പരാജയപ്പെടുത്തി വിജയിയായി. പൗണ്ട്കടവില്‍ കോണ്‍ഗ്രസ് വിമതന് വിജയിച്ചു.
Kerala
തിരുവനന്തപുരം: നഗരസഭയിൽ എൻഡിഎ അധികാരം പിടിക്കുമെന്നതിൽ ആർക്കും സംശയം വേണ്ടെന്ന് ബിജെപി ദേശീയസമിതി അംഗം കുമ്മനം രാജശേഖരൻ. ഫോർട്ട് ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയിലും സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിവാദങ്ങളിലും മുങ്ങിയ എൽഡിഎഫിനും യുഡിഎഫിനും ജനങ്ങൾക്കിടയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
45 വർഷമായി തലസ്ഥാന നഗരത്തെ തകർച്ചയിലേക്ക് നയിച്ച ഇവരുടെ ഒത്തുകളി രാഷ്ട്രീയം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. മൂല്യാധിഷ്ഠിത രാഷ്ട്രീയവും മോദി സർക്കാരിന്റെ വികസന കാഴ്ചപ്പാടുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.
‘മാറാത്തത് ഇനി മാറും’ എന്ന വിശ്വാസത്തോടെ തിരുവനന്തപുരത്തെ വോട്ടർമാർ എൻഡിഎയ്ക്കൊപ്പം നിൽക്കും. ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവാകുമെന്നും കുമ്മനം പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി.
എന്‍ഡിഎയുടെ വികസനരേഖ തലസ്ഥാനത്തെ ജനങ്ങള്‍ സ്വീകരിച്ചു. മറ്റൊരു മുന്നണികളും ഇത്തരത്തില്‍ ഒരു വികസനരേഖ മുന്നോട്ട് വച്ചിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയില്തന്ന പല സംസ്ഥാനങ്ങളിലും നടപ്പാക്കിയിട്ടുള്ള കാര്യങ്ങളാണ് എന്‍ഡിഎയുടെ വികസനരേഖയിലുള്ളത്. അതുകൊണ്ടുതന്നെ ഇവിടത്തെ ജനങ്ങള്‍ അതേറ്റെടുക്കും. ഇവിടെ വലിയ വിജയം നല്‍കും.
സാമ്പത്തികസ്ഥിതി വളരെ മോശമായ കേരളത്തെപ്പോലെ ഒരു സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ സഹായമില്ലാതെ ഇങ്ങനെയൊരു വികസനരേഖ നടപ്പാക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി ഇവിടെവന്ന് കോര്പ്പറേഷന് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പിന്തുണ നല്കാന് തയാറായതിൽ അഭിമാനമാണ്.
ഇവിടെ എത്രയോ കേന്ദ്രപദ്ധതികള്‍ ഇടതുമുന്നണി ഭരിക്കുന്ന കോര്പ്പറേഷന് നടപ്പാക്കിയിട്ടില്ല. കോര്പ്പറേഷന് ഭരണം നടത്തുന്നവരുടെ വീഴ്ചയാണ് അതിന് കാരണം. മുനമ്പത്ത് നടക്കുന്ന സമരം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വത്തില്ല. മുനമ്പം സമര പരിപാടികളോട് എന്നും അനുകൂലമായ നിലപാടാണ് എന്‍ഡിഎ സ്വീകരിച്ചിട്ടുള്ളത്. ബിജെപി-സിപിഎം ധാരണയാണെങ്കില്‍ ഇഡി വരുന്നതിനെതിരെയല്ലെ ബിജെപി പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
Kerala
തിരുവനന്തപുരം: 45 വർഷത്തെ ഭരണം കൊണ്ട് സിപിഎം തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അധികാരം ലഭിച്ചാൽ 45 ദിവസത്തിനകം നഗരത്തെ വീണ്ടെടുക്കാൻ വികസനരേഖ അവതരിപ്പിക്കുമെന്നും വികസിത തിരുവനന്തപുരവും അഴിമതി രഹിതഭരണവുമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജനാധിപത്യ സംവിധാനത്തിൽ സാധാരണ പൗരന്റെ വീടിന് ചുറ്റുമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും അവയിലേയ്ക്കുള്ള തെരഞ്ഞടുപ്പ് വളരെ പ്രാധാന്യത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
45 വർഷം നഗരസഭ ഭരിച്ച സിപിഎം നഗരത്തിന് ഒന്നും നൽകിയിട്ടില്ലെന്നും ഒമ്പത് തവണ തെരഞ്ഞെടുക്കപ്പെട്ട സിപിഎം അഴിമതി നടത്തി കൊള്ളയടിക്കാനുള്ള അവസരമാക്കി അതിനെ മാറ്റിയെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
Sports
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. മുട്ടട വാർഡിലെ സ്ഥാനാർഥിയാണ് വൈഷ്ണ സുരേഷ്.
പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് വാദം. സംഭവത്തിൽ ജില്ലാ കളക്ടർക്കും അപ്പീൽ നൽകിയിട്ടുണ്ട്.
അതേസമയം, വൈഷ്ണ സുരേഷ് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യുഡിഎഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് ശനിയാഴ്ച തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ സിപിഎം-ബിജെപി ഡീൽ ഉള്ളതാണെന്ന് യുഡിഎഫ് മേയർ സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ. ബിജെപിയും സിപിഎമ്മും ചേർന്ന് എത്ര തന്നെ സിജെപി കക്ഷി ഉണ്ടാക്കിയാലും ഇത്തവണ ജനം കോൺഗ്രസിന് വോട്ട് ചെയ്യുമെന്നും ശബരിനാഥൻ പറഞ്ഞു.
സിപിഎം ശ്രീകാര്യം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ വെളിപ്പെടുത്തലിലാണ് ശബരീനാഥിന്റെ പ്രതികരണം. തന്റെ വാർഡിനടുത്തുള്ള പാങ്ങോട്ട് മത്സരിക്കുന്ന സിപിഐ സ്ഥാനാർഥി ആർഎസ്എസ് പ്രവർത്തകനാണ്. ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ യൂണിഫോം അണിഞ്ഞ് റൂട്ട് മാർച്ചിൽ പങ്കെടുത്തയാളാണ്. അങ്ങനെയെങ്കിൽ ബിജെപി സ്ഥാനാർഥിയായിട്ട് മത്സരിച്ചാൽ പോരേയെന്നും ശബരീനാഥൻ ചോദിച്ചു.
അദ്ദേഹം തന്നെ മാധ്യമങ്ങളോട് പറഞ്ഞത്, താനൊരു ആർഎസ്എസുകാരനും എൽഡിഎഫുകാരനും കൂടിയാണെന്നാണ്. അപ്പോൾ ചുവപ്പും കാവിയും ഒന്നാണെന്ന് അവരുടെ സ്ഥാനാർഥി തന്നെ പറയുകയാണ്. പക്ഷേ അഴിമതി മുക്ത തിരുവനന്തപുരം വരാനും ഒരു കാഴ്ചപ്പാടുള്ള തലസ്ഥാനത്തെ നിർമിക്കാനും ജനം യുഡിഎഫിന് തന്നെ വോട്ട് ചെയ്യുമെന്നും ശബരിനാഥൻ പറഞ്ഞു.